Friday, May 27, 2011
Wednesday, May 11, 2011
ദില്ലീ ദിവാനി - 5

ദില്ലിയിൽ സഞ്ചാരികളെത്തുന്നത് ആ ജീർണ്ണിച്ച ശവകുടീരങ്ങൾ കാണുവാനാണ്, പൊതു ജനത്തിന്റെ നികുതിപ്പണം കൊണ്ടും, നാട്ടു രാജ്യങ്ങൾ കൊള്ളയടിച്ചും ചക്രവർത്തിമാർ കെട്ടിപ്പൊക്കിയ ശവകുടീരങ്ങൾ, അവരുടെ പിതൃക്കളുടെ, ഭാര്യമാരുടെ, മക്കളുടെ, എന്തിന് മുടിവെട്ടുകാരുടേയും അന്ത:പുരം ദാസിമാരുടേയും വരെ ശവകുടീരങ്ങൾ, വിദേശിയരുടെ ഈ നിർമ്മാണഭ്രമത്തിന്റെ തുടക്കം കുത്തുബ് മിനാറിൽ നിന്നുമാണ്, ആ മിനാരത്തിന്റെ ചില ദൃശ്യങ്ങളിലേക്ക്...

രജപുത്ര രാജാവ് പൃഥ്വിരാജ് ചൌഹാനെ തോല്പിച്ച് അഫ്ഗാനിലേക്ക് മടങ്ങിപ്പോയ ഷഹാബുദ്ധീൻ മുഹമ്മദ് ഗോറി, ദില്ലിക എന്ന പഴയ ദില്ലിയെ, സേനാനായകനായിരുന്ന അടിമ കുത്തബുദ്ധീൻ ഐബക്കിന് ഭരിക്കാനായി ഏൽപ്പിച്ചു. ദില്ലികയിലെ ഇരുപത്തിഏഴ് ജൈന-ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത് അതിനു മുകളിൽ ഖുവ്വത്തുൽ ഇസ്ലാം എന്ന, ദില്ലിയിലെ ആദ്യ മുസ്ലീം പള്ളി പണിതു, അതിൽ ബാങ്കു വിളിക്കുന്നതിന്റെ ടവറാണ് കുത്തുബ് മിനാറെന്ന് പിന്നീട് പ്രശസ്തമായ മിനാരം.

അഫ്ഗാനിലെ ഗോർ പ്രവിശ്യയിലെ ജാമിലെ മിനാരത്തിൽ നിന്ന് പ്രചോദനം കൊണ്ട്, യുദ്ധവിജയ സ്മാരകമായാണ് മിനാരത്തിന്റെ നിർമ്മാണം തുടങ്ങിയത് - 1193 എ.ഡിയിൽ,

തുടർന്ന് പള്ളിയുടെ മറ്റു ഭാഗങ്ങളുടെ നിർമ്മിച്ചു. 72.5 മീറ്റർ ഉയരമുള്ള ഈ മിനാരത്തിന്റെ അടിത്തറ ചൌഹാന്മാർ പണിതതാണെന്നാണ് കരുതപ്പെടുന്നത്.

കുത്തബുദ്ധീൻ ഐബക്കിന് അഞ്ചിൽ ആദ്യ നില മാത്രമേ പണിയാനൊത്തുള്ളൂ, പിന്നീട് മരുമകൻ ഇൽതുമിഷ് അടുത്ത മൂന്നു നിലകളും പണിതു, ഫിറോഷ് ഷാ തുഗ്ലക്ക് അവസാനത്തെ നിലയും...പല രാജവംശങ്ങൾ കടന്ന് 1517 ൽ ലോദിമാരുടെ ഭരണം വരെ കുത്തുബ്മിനാറിൽ പണി നടന്നതായി പറയപ്പെടുന്നു. ഇതു സൃഷ്ടിച്ച ശൈലീ വ്യത്യാസം മിനാരത്തിന്റെ രൂപത്തിലും കാണാം

ഇൽത്തുമിഷ്, അലാവുദ്ധീൻ ഖിൽജി, ഇമാം സമീം എന്നിവരുടെ ശവകുടീരങ്ങളും, അലാവുദ്ധീൻ ഖിൽജി പണിത അലായ് മിനാരം, അലായ് ദർവാസ, നാലാം നൂറ്റാണ്ടിലെ ഇരുമ്പ് സ്തൂപം എന്നിവയും ഇതിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്നു.

നാലാം നൂറ്റാണ്ടിൽ സമുദ്ര ഗുപ്ത രണ്ടാമൻ നിർമ്മിച്ച ഇരുമ്പു സ്തൂപമാണ് ഹൈന്ദവ ആരാധനയുമായി ബന്ധപ്പെട്ട് അതേ സ്ഥാനത്ത് മാറ്റമില്ലാതെ നിലനിർത്തിയിരിക്കുന്ന ഒരേ ഒരു നിർമ്മിതി. വിഷ്ണു സ്തുതികൾ രേഖപ്പെടുത്തിയ ഈ ഇരുമ്പു സ്തൂപം ആയിരത്തറുനൂറിലധികം വർഷങ്ങൾ കഴിഞ്ഞും തുരുമ്പെടുക്കാതെ നിലനിൽക്കുന്നത് പുരാതന ഇന്ത്യക്കാരുടെ സാങ്കേതിക ജ്ഞാനത്തിന്റെ ഉദാഹരണമാണ്. ഇതു മായി ബന്ധപ്പെട്ട് ദില്ലിക്കാർക്കിടയിൽ ചില രസകരമായ വിശ്വാസങ്ങളുമുണ്ട്...


കുത്തുബ് മിനാരത്തേക്കാൽ രണ്ടിരട്ടി വലിപ്പമുള്ള മറ്റൊരു മിനാരം അതിനടുത്ത്...അതായിരുന്നു ഖിൽജിയുടെ സ്വപ്നം, അതിന്റെ പണി തുടങ്ങിയതുമാണ്. അദ്ദേഹത്തിന്റെ മരണ ശേഷം അതേറ്റെടുക്കാൻ ആരുമില്ലാതെ വന്നപ്പോൾ ഒന്നാം നിലയിൽ സ്വപ്നം അവസാനിച്ചു.


ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മിനിറ്റുകളുടെ ഇടവേളകളിൽ പറന്നുയരുന്ന വിമാനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മർദ്ദ വ്യതിയാനങ്ങളേയും ഈ മിനാരം തോൽപ്പിക്കുന്നു


...കാലത്തിനെ അതിജീവിച്ച് അനശ്വരത നേടാൻ മനുഷ്യൻ നടത്തുന്ന ശ്രമങ്ങളുടെ കഥകളോ ? പ്രജകളെ മറന്ന് നികുതിപ്പണം കൊണ്ട് കൊട്ടാരങ്ങൾ കെട്ടിയ അധികാരികളുടെ കഥകളോ ? തുടരും...
Posted by Paachu / പാച്ചു 13 comments
Labels: ചിത്രം, ഫോട്ടോ ഫീച്ചര്, യാത്ര




