Wednesday, April 27, 2011

ദില്ലീ ദിവാനി - 4

ദില്ലി കാഴ്ചകൾ തുടരുന്നു...

ഡെൽഹി - 6

ദില്ലി പ്രൌഢയായ ഒരു റാണിയെപ്പോലെയായിരുന്നു, സമ്പന്നമായ യൌവ്വനത്തിൽ അവൾക്കു വേണ്ടി യുദ്ധങ്ങളുണ്ടായി, കാവ്യങ്ങളുണ്ടായി...


കാലങ്ങൾ കടന്നു പോയപ്പോൾ ആരും തിരിഞ്ഞു നോക്കാനില്ലാതെ ചന്തയിൽ അലയുന്ന ദരിദ്രയായ ഒരു വൃദ്ധയെപ്പോലെയായി...നൂറ്റാണ്ടുകളുടെ പൊടിപിടിച്ച ആ തെരുവുകളുടെ പേര് ഡെൽഹി - 6 എന്നാണ്, ഹിന്ദിയിൽ ദില്ലി - ഛെ !

ദില്ലിയുടെ ആത്മാവ് ഇവിടെയാണ്, ജനങ്ങൾ തിങ്ങി നിറഞ്ഞ ഈ തെരുവുകളിൽ...

ചാന്ദിനീ ചൌക്ക് അടക്കമുള്ള പ്രശസ്ത ചന്തകൾ ഇവിടെയാണ്, പഴകി ദ്രവിച്ച ഈ തെരുവുകളിൽ കിട്ടാത്തതൊന്നുമില്ലത്രേ...

കച്ച മുതൽ കൊട്ടാരങ്ങൾ വരെ ഇവിടെ കച്ചവടം ചെയ്യുന്നു...


അപരിചിതമായ ഒരു ദില്ലിയെ ഇവിടെ കാണാം...

കാലം ഇവിടെ തളം കെട്ടി നിൽക്കുന്നതു പോലെ തോന്നും..


വഴിക്കച്ചവടക്കാരുടേയും റിക്ഷാക്കാരുടേയും ഉച്ചത്തിലുള്ള വിളികൾ നിങ്ങളെ ഒരു പാടു വർഷം പിന്നിലേക്കു കൊണ്ടു പോകും...

രാത്രി വൈകിയും ഈ തെരുവുകൾ സജീവമാണ്...

മരവിപ്പിക്കുന്ന തണുപ്പിലും അവർ പങ്കുകച്ചവടത്തിന്റെ ചൂടിലായിരിക്കും...

തെരുവിന്റെ അവകാശികൾക്കും എല്ലാത്തിനുമൊരു പങ്കുണ്ട്..!

തുടരും...

Wednesday, April 20, 2011

ദില്ലീ ദിവാനി - 3

ദില്ലി കാഴ്ചകൾ തുടരുന്നു...

റിക്ഷാവാലാ

പഴയ ദില്ലിയിലെ ചില റിക്ഷാ കാഴ്ചകളിലേക്കു സ്വാഗതം.

ബ്രിട്ടീഷ് വാഴ്ചയുടെ ബാക്കിപത്രമാണ് സൈക്കിൾ റിക്ഷകൾ, കൊൽക്കത്തയിലും, ചെന്നൈയിലും, ദില്ലിയിലും കാണുന്ന ഒരു അടിസ്ഥാന യാത്രാ വാഹനം.

ലൈസൻസും, ഫെയർചാർട്ടുമെല്ലാമുള്ള ഇവർക്ക് ദില്ലീവാ‍ലകളുടെ ജീവിതത്തിൽ ഒരു അവിഭാജ്യ സ്ഥാനവുമുണ്ട്,
ഇതൊന്നും അത്ര പരിചയമില്ലാത്ത നമുക്ക് ഈ വാഹന സൌകര്യം ഉപയോഗിക്കാൻ പ്രയാസം തോന്നും...കുറച്ചു കഴിഞ്ഞാൽ നമ്മളും ദില്ലീവാലകളെപ്പോലെ അവരോടു വിലപേശാൻ തുടങ്ങും...

റിക്ഷാവാലകളിൽ പലരും ഉത്തരേന്ത്യയിലെ പിന്നോക്ക സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്... കൃഷി സ്ഥലങ്ങൾ അപ്രത്യക്ഷമായതോടെ അതിജീവനത്തിനായി ഇവിടേക്കെത്തി, റിക്ഷാ ഉടമയ്ക്ക് വാടകയും, തട്ടുകടയിലെ ഭക്ഷണ ചെലവും, ട്രാഫിക് പോലീസിന് പടിയും കഴിച്ച് ബാക്കിയുള്ളത് അവർ ബീഹാറിലേയോ യൂ.പി.യിലേയോ ഗ്രാമത്തിലേക്ക്, അവിടെ കാത്തിരിക്കുന്ന കുടുംബത്തിന് അയച്ചു കൊടുക്കുന്നു...

ഈ ഇക്കോ ഫ്രണ്ട് ലി വാഹനങ്ങൾ അത്യാവശ്യം ലഗേജുകളും എടുക്കും..
പെട്രോൾ വില വർദ്ധിക്കുമ്പോൾ നെഞ്ചിടിക്കാത്ത വാഹനമുടമകൾ ഒരു പക്ഷേ ഇവർ മാത്രമാകും..!

സ്കൂൾ വിടുന്ന സമയത്ത് ചാന്ദിനി ചൌക്കിൽ റിക്ഷകളുടെ ബഹളമാണ്, കുരുന്നുകൾ ഈ വണ്ടികളിൽ കുത്തിമറിയുന്നതു കാണുമ്പോൾ മനസ്സിലാക്കാം സ്വന്തം വീടുപോലെ അവർക്കീ വണ്ടികളെ അറിയാമെന്ന്..!

ദില്ലിയിലെ സമ്പന്ന വീഥികളിലേക്ക് ഇവർക്ക് പ്രവേശനമില്ല, ആ നിരോധിത മേഖലകളുടെ വ്യാപ്തി ഓരോ വർഷവും വർദ്ധിക്കുന്നു എന്നുള്ളത് ഇവരുടെ ഉറക്കം കുറക്കുന്നുണ്ടാകും...അവരുടെ കുടുംബങ്ങളുടേയും..!

തിങ്ങി നിറഞ്ഞ തെരുവുകളിലൂടെ പായുന്നതിനിടയ്ക്ക് കൂട്ടിയിടികളും തർക്കങ്ങളും സാധാരണം. നാലു ലക്ഷത്തിലധികം റിക്ഷകൾ ദില്ലിയിലുണ്ടെന്നാണു കണക്ക്.

തലസ്ഥാനത്ത് ഇങ്ങനെ ഒരു കൂട്ടർ കറങ്ങി നടക്കുന്നത് രാജ്യത്തിന്റെ പുതിയ ഇമേജിനെ ബാധിക്കും എന്നു കണ്ട് ഇവരെ ഒഴിവാക്കാൻ നിയമങ്ങളും നിയന്ത്രണങ്ങളും വരുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം...

തെരുവിലെ മൃഗങ്ങൾക്കു പോലും സംരക്ഷകരുള്ള ഒരു രാജ്യത്ത് ഒരു കൂട്ടർ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നു...

ഇവർക്കും അതറിയാം, അതറിഞ്ഞിട്ടു തന്നെ ഒരു ചെറുചിരിയോടെ അവർ സലാം വെച്ചു പിരിയുന്നു, അടുത്ത യാത്രക്കാരന്റെ അടുത്തേക്ക്...

Tuesday, April 12, 2011

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ

അല്ല ശവീ, ഈ വോട്ടിങ്ങ് മെഷീന്നു പറഞ്ഞ എന്തുട്ടാ സംഗതി, ഇതൊക്കെ തട്ടിപ്പല്ലേ ? അമേരിക്കേ പോലും കടലാസിലാ കുത്തണേത്രേ, ന്ന്ട്ടാപ്പോ ഇവടെ ! ദ് കമ്പ്ലീറ്റ് തട്ടിപ്പാ...

എനിക്കറിയാംപാടില്ല ഗഡീ, നുമ്മളീ പോളി ടെക്നിക്കിലൊന്നു പഠിച്ചിട്ടില്ലല്ലോ !

ന്നാലും...

ഈ വോട്ടിങ്ങ് മെഷീൻ ന്ന് പറഞ്ഞാ അതിന് രണ്ടു ഭാഗണ്ട്, കണ്ട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്. നമ്മളിങ്ങനെ വോട്ടു ചെയ്യാൻ ബൂത്തില് അതായത് സ്കൂളിലെ റൂമില് ചെല്ലുമ്പോൾ ഒരു മൂലയ്ക്ക്, കാർഡ് ബോർഡ് പേപ്പറുകൊണ്ട് മൂന്നു ഭാഗവും മറച്ച ഒരു മേശ കാണാം, അതിന്റെ സൈഡില് കൊറച്ചാളുകള് നെരന്നിരിക്കണ്ടാവും, അതിലാദ്യത്തെ ആൾക്ക് നമ്മള് തെരഞ്ഞെടുപ്പ് കാർഡോ, ഫോട്ടോ പതിച്ച സ്ലിപ്പോ കാണിക്കുന്നു, അതു നോക്കി അവര് നമ്മളെ തിരിച്ചറിയും, പിന്നെ വോട്ടർ പട്ടികയിലെ മ്മ്ടെ നമ്പര് കാണിക്കണം, അതുള്ള സ്ലിപ്പ് പാർട്ടിക്കാരു തരും, ആ നമ്പരു സാറമ്മാരുടെ കയ്യിലുള്ള പട്ടികയുമായി ഒത്തു നോക്കി ഒരൊറ്റ പറച്ചിലാണ്, മുന്നൂറ്റി ഇരുപത്തഞ്ചിൽ വടക്കേ മാവിഞ്ചോട്ടിൽ അന്ത്രു മകൻ ഷുക്കൂറ് - ആണ്, അപ്പോ ഇതേ വോട്ടർ പട്ടികയുമായി ബൂത്തിന്റകത്ത് പാർട്ടിക്കാരുണ്ടാകും, അവർ അവരുടെ പട്ടികയിലും അടയാളപ്പെടുത്തുന്നു, പിന്നെ ഒരു മാഷ് എടത്തേ ചൂണ്ടു വിരലിൽ മഷി വെച്ച് തൊലിയിലും നഖത്തിലുമായി ഒരു വര വരക്കുന്നു, പിന്നെ ഒരു പട്ടികയിൽ നമ്മൾ ഒപ്പിടുകയും വേണം, അവിടെ നിന്ന് ഒരു ചെറിയ തുണ്ട് കടലാസ് കിട്ടുന്നു, അതുമായി മേശയ്കരികിൽ ഇരിക്കുന്ന മാഷ്മാരുടെ അടുത്തേക്ക്, അവിടെ ഈ തുണ്ട് കൊടുക്കുന്നു, അവിടെ ഒരു പെട്ടി കാണാം, അതാണ് വോട്ടിങ്ങ് യന്ത്രത്തിന്റെ പ്രധാന ഭാഗം, കണ്ട്രോൾ യൂണിറ്റ്, അതിന്റെ അവസാനം ചാരനിറത്തിൽ ഒരു ബട്ടണുണ്ട് ‘ടോട്ടൽ’ എന്നെഴുതിയതും, നീല നിറത്തിൽ ചതുരത്തിൽ ‘ബാലറ്റ്’ എന്നെഴുതിയതും, മൂന്നാമതായിരിക്കുന്ന ആ മാഷ് ബാലറ്റ് ബട്ടണിൽ ഒന്നമർത്തുന്നു, ബാലറ്റ് ഇഷ്യൂ എന്നാണിതിന്റെ പേര്, ഒരു ബീപ് ശബ്ദം ഉയരുന്നു, യന്ത്രം റെഡിയാണ്, ഈ യന്ത്രത്തിൽ നിന്ന് ഒരു കേബിൾ മേൽ പറഞ്ഞ കാർഡ് ബോർഡ് മേശയിലേക്ക് പോയിട്ടുണ്ടാകും, കേബിളെന്നു പറഞ്ഞാൽ പഴയ ടിവി ഏരിയലിന്റെ കേബിളില്ലേ...

അതിന്റെ ചേലുക്ക് പരന്ന കറുത്ത ഒരു കേബിള്. ബാലറ്റ് യൂണിറ്റ് എന്ന യന്ത്ര ഭാഗമാണു അതിന്റെ അറ്റത്ത്, അതിൽ നമ്മക്ക് വോട്ടു കുത്താം, റെഡിയാണ് എന്നു കാണിച്ച് അതിനു മുകളിൽ ഒരു പച്ച ബട്ടൺ കത്തുന്നുണ്ടാവും, നീളത്തിലുള്ള ഈ യന്ത്രത്തിലാണ് സ്ഥാനാർത്ഥികളുടെ പേരുകളും ചിഹ്നങ്ങളും ഉണ്ടാവുക, ഒരോ പേരിന്റേയും നേർക്കും ഒരു അമ്പടയാളവും ഒരു നീല ബട്ടണും ഉണ്ടാകും അതിലൊന്നിൽ കുത്തിയാൽ നീട്ടിയ ഒരു ബീപ് ശബ്ദം വരും, അപ്പോൾ നിങ്ങളുടെ വോട്ട് പെട്ടിയിലായി സോറി യന്ത്രത്തിലായി.

അല്ല ഈ ഇലക്ഷന്റെ ഇടയിൽ കറന്റു പോയാലോ..?

അതിനു മെഷീൻ ആൽക്കലേൻ ബാറ്ററിയിലല്ലേ പ്രവർത്തിക്കുന്നത്..! യന്ത്രത്തില് രണ്ടു വാതിലുണ്ട്, ഒന്നു ബാറ്ററിയുടെ ബട്ടണുകളാണ്, അതു കിട്ടുമ്പോഴേ സീല് വെച്ചു പൂട്ടിയിട്ടുണ്ടാകും...

ഇതില് ആദ്യം തന്നെ വോട്ടു ചെയ്തു വെച്ചിട്ടുണ്ടെങ്കിലോ ?

ഇത് കയ്യിൽ കിട്ടിയാൽ ആദ്യം ഉദ്യോഗസ്ഥർ അത് പരിശോധിക്കും, മെഷീൻ ഓൺ ചെയ്യുമ്പോൾ തന്നെ, എത്രാമത്തെ നിയോജകമണ്ഡലം, എത്രാമത്തെ ബൂത്ത്, എത്ര സ്ഥാനാർത്ഥികൾ എന്നിങ്ങനെ നമ്പറുകൾ തെളിയും, രണ്ടാമത്തെ വാതിലിനടിയിലുള്ള ഒരോ ബട്ടണും പരിശോധിക്കും, ഓരോ സ്ഥാനാർത്ഥികൾക്കും വോട്ടു ചെയ്തു നോക്കും, റിസൾട്ട് എന്ന ബട്ടൺ അമർത്തി കുത്തിയ കണക്കിനാണോ റിസൾട്ടു വരുന്നതെന്നും പരിശോധിക്കും, ശേഷം ക്ലിയർ എന്ന ബട്ടൺ അമർത്തി എല്ലാം മായ്ക്കും,

അപ്പോൾ എല്ലാം മായുമോ ?

സ്ഥാനാർത്ഥികളുടെ വിവരങ്ങൾ വരെയുള്ളവ മായ്ക്കാൻ പറ്റില്ല

അപ്പോൾ ഉദ്യോഗസ്ഥർ കള്ളക്കളി കളിച്ചാലോ ?

അതിന് തെരഞ്ഞെടുപ്പിനു മുൻപ് ഈ കാര്യങ്ങളെല്ലാം സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ മുന്നിൽ വെച്ച് അവരെക്കൊണ്ടു തന്നെ ചെയ്തു പരിശോധിപ്പിച്ചു ബോധ്യപ്പെടുത്തുന്നു. എല്ലാ സ്ഥാനാർത്ഥികൾക്കും പൂജ്യം വോട്ട് ആണെന്നു ബോധ്യപ്പെടുത്തുന്നു, എന്നിട്ടു മാത്രമേ ആദ്യ വ്യക്തിയെ വോട്ടു ചെയ്യുവാൻ അനുവദിക്കുകയുള്ളൂ.

ഇലക്ഷനിടയ്ക്ക് ഫലം രഹസ്യമായി പരിശോധിക്കാൻ പറ്റുമോ ?

ഇലക്ഷനിടയ്ക്ക് കണ്ട്രോൾ യൂണിറ്റിന്റെ രണ്ടു ബട്ടണുകൾ മാത്രമേ ഉപയോഗിക്കാൻപറ്റുള്ളൂ, മുകളിൽ പറഞ്ഞ ബാലറ്റും, പിന്നെ ടോട്ടലും, എത്ര വോട്ട് യന്ത്രത്തിലായി എന്ന് അറിയുന്നതിനുള്ള ബട്ടൺ, അവസാനം പട്ടികയും ഈ കണക്കും തമ്മിൽ ഒത്തു നോക്കും.


ഇലക്ഷനു ശേഷം ആരെങ്കിലും ഇതെല്ലാം മയച്ചുകളഞ്ഞു അതേ കണക്കിനു വേറെ കുത്തിയാലോ ?

ഇലക്ഷനു ശേഷം എല്ലാവരുടേയും സാന്നിധ്യത്തിൽ ‘ക്ലോസ്‘ ബട്ടൺ അമർത്തുന്നു, ശേഷം ക്ലിയർ, റിസൾട്ട്, ക്ലോസ് ബട്ടണുകളടങ്ങിയ ജാലകം അടച്ചു ഒരു പേപ്പർ ടാഗു വെച്ചു അടക്കുന്നു, അത് തുറക്കാൻ ശ്രമിച്ചാൽ ടാഗു കീറും, അതിനു മുകളിൾ ഒരു പ്രത്യേക തരത്തിൽ നീളത്തിലും കുറുകേയും സ്റ്റിക്കർ ഒട്ടിക്കുന്നു, ഒരു തരം സീലിംഗ്, ആ സ്റ്റിക്കറിന് ഒരു നമ്പർ ഉണ്ട്, അതെല്ലാ പാർട്ടിക്കാർക്കും നൽകുന്നു, ആ ജാലകം തുറക്കണമെങ്കിൽ അതു കീറേണ്ടി വരും, ഓരോ ജാലകവും ഒരു കാർഡുമായി കൂട്ടിക്കെട്ടുന്നു, അരക്കു വെച്ച് ഒട്ടുക്കുന്നു, ഇതിൽ എല്ലാ പാർട്ടിക്കാരും ഒപ്പു വെയ്ക്കും, അരക്ക് പ്രത്യേക രീതിയിലായിരിക്കും കെട്ടി ഒട്ടിക്കുക, ചരടു പൊട്ടിച്ചാൽ കാർഡും കീറും, കേബിൾ സോക്കറ്റ് അടക്കം യന്ത്രത്തിലേക്കുള്ള എല്ലാ വഴികളും മേൽ രീതിയിൽ കാർഡ് ലോക്ക് ചെയ്യുന്നു, പിന്നെ അത് വോട്ടെണ്ണുന്ന ദിവസം മാത്രമേ തുറക്കുകയുള്ളൂ, അതും ഈ കാർഡുകളുടേയെല്ലാം നമ്പറുകളുള്ള പാർട്ടി പ്രതിനിധികളുടെ സാമീപ്യത്തിൽ, അവർ പരിശോധിച്ചതിനു ശേഷം...

വോട്ടണ്ണൽ വരെ ഇതെല്ലാം കേന്ദ്ര സേനയുടെ സായുധ കാവലിൽ ഒരു സ്ഥലത്ത് സുരക്ഷിതമായിരിക്കും, പാർട്ടി പ്രതിനിധികൾക്കും സുരക്ഷ പരിശോധിക്കാം.

എല്ലാവർക്കും രാഷ്ട്രീയമില്ലേ...അതിന്റകത്തു വെച്ചും ഇതിൽ വേറെ ഡാറ്റ കയറ്റിയാലോ ?

നാസയുടെ വരേ കമ്പ്യൂട്ടറുകൾ തിരുത്താറില്ലേ ?

ക്ലോസ് ബട്ടൺ അമർത്തിയാൽ പിന്നെ ഒരു കാരണവശാലും വേറെ ഡാറ്റകൾ കയറില്ലത്രേ, പിന്നെ കണ്ട്രോൾ യൂണിറ്റിലെ മൈക്രോ ചിപ്പിൽ അടങ്ങിയിട്ടുള്ള എമ്പഢഡ് സോഫ്റ്റ്വെയർ വൺ ടൈം പ്രോഗ്രാമബിൾ ബേസിസിലുള്ള ഒരു പ്രോഗ്രാമാണ്, അതു തിരുത്തുവാനോ, പകർത്തുവാനോ കഴിയില്ലാത്രേ, ഓവർ റൈറ്റു ചെയ്യാൻ ശ്രമിച്ചാൽ, അതു തനിയെ നശിക്കുന്ന രീതിയിലാണ് പണിതിരിക്കുന്നത്, പിന്നെ ഡാറ്റ കയറ്റണമെങ്കിൽ കേബിളിനുള്ള വഴികളും വേണ്ടേ.. അതെല്ലാം സീൽ ചെയ്തിരിക്കുകയല്ലേ... വോട്ടെണ്ണൽ ദിവസം അത് എല്ലാവരുടേയും സാമിപ്യത്തിൽ തുറക്കുന്നു, റിസൾറ്റ് ബട്ടൺ അമർത്തുന്നു, ഓരോരുത്തരുടേയും നമ്പറിനു നേരേയുള്ള വോട്ടുകൾ ഒന്നൊന്നായി തെളിയുന്നു. പ്രിന്റ് എന്ന ബട്ടണിൽ അമർത്തിയാൽ ഓരോ മെഷീനിലും ഘടിപ്പിച്ച പ്രിന്ററിൽ നിന്നും ഫലം പകർത്താം, ശേഷം എല്ലാ യന്ത്രത്തിൽനിന്നും മൊത്തം കൂട്ടി ഒടുക്കത്തെ ഫലം കിട്ടുന്നു.


അല്ല ഇതെല്ലാം ആദ്യം തന്നെ സെറ്റ് ചെയ്ത് പരിശോധന സമയത്ത് മറഞ്ഞിരിക്കുന്ന തരത്തിൽ ഒരു പാർട്ടി വൈറസ് ഇതിന്റകത്തേക്ക് എങ്ങനേങ്കിലും കയറ്റിയാലോ..?

അതിന്, മേൽ പറഞ്ഞതു പോലെ ഇതിൽ സ്ഥാനാർത്ഥികളുടെ പേരുണ്ടാവില്ല, പകരം അവരുടെ ക്രമനമ്പറിലാണ് വോട്ടുകളുടെ എണ്ണം സേവാകുന്നത്, ഈ ക്രമനമ്പർ പ്രോഗ്രാമിംഗ് സമയത്ത് ലഭ്യമാവില്ല, മൊത്തം സ്ഥാനാർത്ഥികളുടെ എണ്ണം മാത്രമേ അറിയുകയുള്ളൂ, ക്രമനമ്പറുകൾ പല ഓഫീസ് നടപടികളുടെ അടിസ്ഥാനത്തിലും മറ്റും ഏറ്റവും ഒടുവിൽ മാത്രം ക്രമപ്പെട്ടുവരുന്ന ഒന്നാണ്.

എന്നാലും.....

ഇനിയും സംശയമുണ്ടെങ്കിൽ അതു തീർക്കാൻ ഞാൻ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല, ഇതു വായിക്കുന്നവരിൽ വല്ല ഐ. ടി. പുലികളുമുണ്ടെങ്കിൽ തീർത്തു തരും.
നന്ദി
(ചിത്രങ്ങൾ പൊതു ജന താല്പര്യാർത്ഥം നോക്കിയ മൊബൈൽ
ക്യാമറയിൽ പകർത്തിയത്)

Tuesday, April 5, 2011

പറന്ന് പറന്ന് പറന്ന്...






ഈ അപ്പൂപ്പൻ താടികൾക്കെന്തു സുഖമാണ്, ഒന്നുമറിയേണ്ട ഒരു തീരുമാനവുമെടുക്കേണ്ട വെറുതെയങ്ങു പറന്നാൽ മാത്രം മതി..!


വീടുകളിൽ സുരക്ഷിതമായ ഒരു കുട്ടിക്കാലം ഇവർക്കുമുണ്ട്


കൌമാരം പുതിയൊരു ലോകം മുന്നിൽ തുറക്കുന്നു


പുതിയ ലോകത്തിന്റെ പ്രകാശം അവരെ വിളിക്കുന്നു.


അപ്പൂപ്പന്റെ മീശയും താടിയും


ജന്മ നിയോഗങ്ങൾ കാറ്റായി വന്ന് അവരെ പ്രലോഭിപ്പിക്കുന്നു


രിക്കൽ എല്ലാവരും വീടുവിട്ടിറങ്ങുക തന്നെ വേണം


മാറ്റങ്ങൾക്കു എല്ലാവരും തയ്യാറായിരിക്കേണ്ടതുണ്ട്.


ഇവിടെ മുതൽ നിന്റെ യാത്ര തനിച്ചാണ്

ഇത് പുതിയ പ്രഭാതം ഇതാ ഈ ഒരു നിമിഷമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്

ഇത് പുതിയ ലോകം

പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും നിറവേറ്റുവാനായി അതിന്റേതായൊരു ദൌത്യമുണ്ട്


പുതിയ കാഴ്ചകൾ നിന്റെ വിധിയുള്ളിടത്തു തന്നെയാണ് നിന്റെ ഹൃദയവും


എല്ലാവർക്കുമൊരു നിയോഗമുണ്ട്, തുടർച്ചയായ യാത്രകളായിരിക്കാം ഇവർക്കു വിധിച്ചിരിക്കുന്നത്


ഈ പ്രപഞ്ചത്തിലെ ഓരോ ജീവിയും, ആരോ എന്തോ ആയിക്കൊള്ളട്ടെ, ഈ ലോകത്തിന്റെ ചരിത്രത്തിൽ അതിന്റേതായൊരു പങ്കു വഹിക്കുന്നുണ്ട്, പക്ഷെ അതിനെക്കുറിച്ച് അത് ബോധവാനല്ല എന്നു മാത്രം


വിധി നിർണ്ണയിച്ച ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ അവസാനം..


ഈ ലോകത്തിലെ സർവ്വ ചരാചരങ്ങൾക്കും അതിന്റേതായ ആത്മാവുണ്ട്.

ഈ വിത്തിനുള്ളിലും ഒരു മരം ജീവിക്കുന്നു


ജീവിതത്തിലെ ലളിതമായ കാര്യങ്ങളായിരിക്കും പലപ്പോഴും ഏറ്റവും അസാധാരണമായിത്തീരുക,ബുദ്ധിയുള്ളവർക്കേ അതു മനസ്സിലാക്കാൻ കഴിയൂഎനിക്കതില്ല


ഓരോ ജീവിതവുമുൾക്കൊള്ളുന്ന നിഗൂഢമായ ദൌത്യങ്ങൾ


ജീവിതയാത്രയിൽ ഏതോ വഴിത്തിരുവിൽ ഓരോരുത്തർക്കും അവനവന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു, പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയിൽ ഇതാണു പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യ.


സഫലമാക്കാൻ തക്കവണ്ണമുള്ളൊരു സ്വപ്നം മനസ്സിലുണ്ടെങ്കിലേ ജീവിതം അർത്ഥപൂർണ്ണമാകൂ.

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP