Sunday, October 31, 2010

മുംബൈ ഡയറീസ് - 1

എന്തൂട്ട് ഇന്ത്യഷ്ടാ ! ഈ ബോംബേന്റെ ഒരു മൂലയ്ക്ക്ണ്ടാ ?
തൃശൂരിന്റെ വാണിജ്യ തലസ്ഥാനം അരിയങ്ങാടിയിലൂടെ നടക്കുമ്പോൾ ഒരു കാലത്ത് സ്ഥിരം കേട്ടിരുന്ന ഡയലോഗാണിത്
കാലം മാറി ബോംബെ മുംബൈ ആയി...

ഇത് മുംബൈ,
മുഖവുര ആവശ്യമില്ലാത്ത നഗരം

ഇത് മുംബാ ദേവിയുടെ ക്ഷേത്രം, ദേവിയിൽ നിന്നാണ് നഗരത്തിനീ പേരു കിട്ടിയത്, മുംബൈയിൽ നിന്ന് നേടിയത് മുംബൈയിൽ തന്നെ ചിലവാകുമത്രേ, ഇവിടുത്തെ സമ്പത്ത് പുറത്തു പോകാൻ മുംബാദേവി സമ്മതിക്കില്ല എന്നൊരു വിശ്വാസവും നിലവിലുണ്ട്..!

ഇതി സി.എസ്.ടി ടെർമിനൽ, യുനെസ്കോ ലോക പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയ കെട്ടിടമാണിത്. ഭാഗ്യാന്വേഷിയായ പ്രവാസിയുടെ അവസാന റെയിൽവേ സ്റ്റേഷൻ.
ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിയാണ് ഈ റെയിൽ വേ സ്റ്റേഷൻ സ്ഥാപിച്ചത്. ആദ്യം ഇത് വി.ടി ആയിരുന്നു, വിക്ടോറിയാ ടെർമിനൽ, ഇപ്പോൾ സി.എസ്.ടി, ഛത്രപതി ശിവാജി ടെർമിനൽ.

പതിനേഴാം നൂറ്റാണ്ടിലെ ഛത്രപതി ശിവാജി മറാത്തികളുടെ ദേശീയതയുടെ പ്രതീകമാണ്.
പറഞ്ഞു വന്നത്, മുംബൈയിലെത്തിയ ആദ്യ പുറം രാജ്യക്കാർ പറങ്കികളായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗുജറാത്ത് സുൽത്താനിൽ നിന്ന് പോർച്ചുഗീസുകാർ കൈവശപ്പെടുത്തുമ്പോൾ മുംബൈ മൊത്തം ഏഴു ദ്വീപായിരുന്നു, പറങ്കി രാജകുമാരിയെ ഇംഗ്ലണ്ട് രാജകുമാരൻ ചാൾസ് രണ്ടാമനു മംഗലം ചെയ്തു കൊടുത്ത വകയിൽ ദ്വീപുകളുടെ ആധാരം സ്ത്രീധന ഉരുപ്പടിയാക്കി ബക്കിംഹാം കൊട്ടാരത്തിലെത്തിച്ചു.

രാജകുമാരിയുടെ ചെലവു താങ്ങാൻ പറ്റാഞ്ഞിട്ടോ, രാജകുമാരനു കൊണ്ടു നടക്കാൻ പറ്റാഞ്ഞിട്ടോ എന്തോ, നഗരത്തിന്റെ ആധാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു പണയം വെച്ചു ടിയാൻ ലോണെടുത്തു.
ബ്രിട്ടീഷുകാർ കടൽ നികത്തി ദ്വീപുകളെ കൂട്ടിയിണക്കി മുംബൈ എന്ന തുറമുഖ നഗരത്തെ സൃഷ്ടിച്ചു. ഇംഗ്ലണ്ടിലെ ജോർജ്ജ് അഞ്ചാമൻ രാജാവിനെയും മേരിത്തമ്പുരാട്ടിയേയും വരവേൽക്കാൻ നിർമ്മിച്ചതാണ് ഈ ഗേറ്റ് വേ ഓഫ് ഇന്ത്യ. അതു പോലെ പല കച്ചവടക്കാരും കടൽ കടന്ന് മുംബൈയിലെത്തി, മാഞ്ചസ്റ്റർ മാതിരി തുണി നിർമ്മാണ ശാലകൾ സ്ഥാപിച്ചു, ഗ്രാമങ്ങളിൽ നിന്ന് തൊഴിലാളികൾ നഗരത്തിലേക്കു കുടിയേറാൻ തുടങ്ങി.

ഫോർട്ടിലെ ഈ കെട്ടിടം പോലെ പ്രൌഢിയായി ഉയർന്നു നിൽക്കുന്ന കൽകെട്ടിടങ്ങൾക്കു പിന്നിലെ വിയർപ്പ് ആന്ധ്രയിലെ കാമാടിയിൽ നിന്നുള്ള കൽ‌പ്പണിക്കാരുടേതാണ്, ലോക പ്രശസ്ത ശില്പികളുടെ മേൽ നോട്ടത്തിൽ ബ്രിട്ടീഷുകാർ മുംബൈയിൽ കെട്ടിടങ്ങൾ പണിതുയർത്തി.

രക്തസാക്ഷി ചതുരത്തിലെ ഫ്ലോറ ഫൌണ്ടനു മുന്നിലൂടെ പായുന്ന വാഹനങ്ങളേക്കാൾ വേഗമുണ്ടായിരുന്നു മുംബൈയുടെ വളർച്ചയ്ക്ക്. രാത്രിയേറെയായിട്ടും സീബ്രാ വരകൾക്കു പിന്നിൽ റോഡു ക്രോസ്സ് ചെയ്യാൻ നിൽക്കുന്നവരെപ്പോലെ, എല്ലാ കാലത്തും തൊഴിലന്വേഷകർ മുംബൈയിലേക്കു വന്നു കൊണ്ടേയിരുന്നു.

ശൈഖ് മേമൻ തെരുവ്.
ഇതു പോലെ മുംബൈയ്ക്ക് ഉൾകൊള്ളാൻ കഴിയുന്നതിനേക്കാൾ ജനങ്ങൾ വന്നു ചേർന്നു കൊണ്ടേയിരുന്നു, കാലം മാറി കൽ‌പ്പണി കോൺക്രീറ്റിനു വഴിമാറി, തൊഴിൽരഹിതരായ കാമാടിക്കാരുടെ കാമാടിപുരത്ത് പിന്നെ വിയർപ്പൊഴുകിയത് നഗരത്തിന്റെ കാമം തീർക്കാനായിരുന്നു, കുപ്രസിദ്ധ ചുവന്നതെരുവിന്റെ ജനനം അങ്ങനെ..!

ഇടുങ്ങിയ മുറികളിൽ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ച് ഭാഗ്യാന്വേഷികൾ അട്ടിയിട്ട് കിടന്നു, ഇന്നും ഒരാൾ കിടക്കേണ്ടിടത്ത് ഒൻപതു പേർ കിടന്ന് രാത്രി വെളുപ്പിക്കുന്നു.

മുംബൈ ഒരു റാണിയാണെങ്കിൽ മലബാർ ഹിൽസ് റാണിയുടെ നെക്ലേസ് ആണ്, കുതിച്ച മുംബൈയുടെ ലാഭം പങ്കിട്ടവർ ഇവിടെയാണ് താമസിക്കുന്നത്, വടക്കൻ കേരളത്തിലെ (മലബാറിലെ) ഒരു കച്ചവട കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലമായതുകൊണ്ടാണ് ഇതിനെ അങ്ങനെ വിളിക്കുന്നതെന്ന് ഒരു വാദമുണ്ട്, എല്ലാവർക്കും മലബാർ ഹിൽസിൽ ഒരു ഫ്ലാറ്റു വേണം !

എന്നാൽ ഭാഗ്യാന്വേഷണം അവരെ ഈ ചേരികളിൽ കുരുക്കിയിടുന്നു, അങ്ങനെ രണ്ടു സംസ്കാരങ്ങൾ ഇവിടെ മുഖാമുഖം നോക്കി നിൽക്കുന്നു. ധനികർക്ക് നിയമം വേറെയാണ്, ചേരികളിൽ താമസിക്കുന്നവർക്കും, ഇന്ത്യയിലെ ഏറ്റവും ജനനിബിഢമായ നഗരത്തിലെ പകുതി ജനങ്ങളും താമസിക്കുന്നത് ഈ ചേരികളിലാണ്, ഇവിടെ നിന്നാണ് നിന്നാണ് കരിം ലാല, ഹാജി മസ്താൻ, വരധരാജ മുതലിയാർ മുതൽ അരുൺ ഗാവ് ലി, അശ്വിൻ നായക്, രവി പൂജാരി മാർ വരെയുള്ള അധോലോക വില്ലന്മാർ ഉയർന്നു വന്നത്.

മുംബൈയിലൂടെയുള്ള യാത്ര തുടരുന്നു.

Wednesday, October 13, 2010

തീവണ്ടിയിൽ ഒരു മഴക്കാലത്ത്

ഒരു മൺസൂൺ കാല തീവണ്ടിയാത്രയിൽ നിന്ന്....

അവധിക്കാലത്ത് ഒരു ദീർഘദൂര ട്രെയിൻ യാത്ര.

ഒരു നിമിഷത്തിന്റെ മാത്രം ആയുസ്സുള്ള പുതിയ കാഴ്ചകൾ.

കൂട്ടിനു മഴയും...

ലക്ഷ്യത്തിലേയ്ക്കുള്ള അലസമായ കാത്തിരിപ്പ്

യാത്രയാക്കുന്ന പച്ചപ്പ്

ഓടി മറയുന്ന കാഴ്ചകൾക്കിടയിലും ....

തങ്ങിനിൽക്കുന്ന ചില ദൃശ്യങ്ങൾ.

ജീവിതത്തിൽ ഒരിക്കൽ മാത്രം കാണുന്ന സഹയാത്രികർ.

സ്വാഗതം പറയുന്ന പച്ചപ്പ്

...ഒടുവിൽ ഈ യന്ത്രത്തോക്കുകൾ പറയുന്നു,

മുംബൈയിലേക്ക് സ്വാഗതം.

Tuesday, October 5, 2010

സർപ്പം തുള്ളൽ


പാമ്പിൻ പക ഒടുങ്ങില്ല, തലമുറകൾ കഴിഞ്ഞും ഇഴഞ്ഞു വരും, കുലം മുടിക്കുന്ന സർപ്പശാപം, സന്താന വിഘ്നം വരുത്തും, ത്വക്ക് രോഗമായി തലമുറകളുടെ ശരീരത്തിൽ ഇഴഞ്ഞു കയറും, മനശ്ശാന്തി മാളത്തിൽ കയറും, ദോഷങ്ങൾ വന്നു പെട്ടാൽ നാഗദൈവങ്ങളെ പ്രീതിപ്പെടുത്താൻ ദുർബ്ബലനായ മനുഷ്യൻ കളമൊരുക്കുന്നു...

പുള്ളുവരെയാണ് വിളിക്കുക, നാഗാരാധന നടത്തി ജീവിക്കാൻ ബ്രഹ്മാവ് തലയിൽ വരച്ചു വിട്ടവർ..

കൈലാസ നാഥനെ ചുറ്റു പിണഞ്ഞു കിടക്കുന്ന നൂറ്റൊന്നു നാഗങ്ങൾ....

പഞ്ചവർണ്ണങ്ങളിൽ നാഗയക്ഷികളുടെ രൂപങ്ങൾ ജനിക്കുന്നു...

കുരുത്തോലകളിൽ മന്ത്രങ്ങളുറങ്ങുന്ന രൂപങ്ങൾ കാവൽ നിർത്തി നാഗങ്ങളെ എഴുതിയുണർത്തുന്നു...

ആരാധനാനുഷ്ടാനങ്ങളിലൂടെ നമ്മുടെ കലാ സംസ്കാരം ഉറയുരിഞ്ഞ് അഭിവൃദ്ധിപ്പെട്ടു....

ഇവിടെ മതവും മനുഷ്യനും അനുഷ്ടാനവും ആരാധനയും കലയും കർമ്മവും വേർതിരിച്ചെടുക്കാനാവാത്ത വിധം ഇഴചേർന്ന് കിടക്കുന്നു...

അത്ഭുതപ്പെടുത്തുന്ന ഒരു കലാ പാരമ്പര്യം നൂറ്റാണ്ടുകളിലൂടെ ഇഴഞ്ഞ് നമ്മെ പത്തി വിരിച്ചു നോക്കുന്നു...

നാവേറു പാടി ദോഷമകറ്റി ഉണ്ണികളെ പുതിയ ലോകത്തേക്കു വിളിക്കുന്നു...

കളത്തിലെഴുതിയ ദൈവങ്ങളെ പാടിയുണർത്തുന്നു, തീയാലുഴിഞ്ഞ് പ്രീതിപ്പെടുത്തുന്നു...

ബലികളിൽ ഉണർത്തപ്പെട്ട കന്യാനാഗവും മണിനാഗവും അവർക്കായൊരുക്കി നിർത്തിയ ശരീരങ്ങളിൽ കയറി....

ഭക്തർ നിവേദിച്ച കളങ്ങളിൽ ഇഴഞ്ഞു നീങ്ങുന്നു...

മുടികളിലായിരം സർപ്പങ്ങളെയൊളിപ്പിച്ച് കന്യാനാഗം....


കൈലാസ നാഥനെ വലംവെയ്ക്കുന്ന മണിനാഗം...
ശേഷം...ഭക്തരുടെ സമർപ്പണത്തിൽ തൃപ്തരായി നാഗങ്ങൾ കാവുകളിലെ മാളങ്ങളിലേയ്ക്ക് അദൃശ്യരായി ഇഴഞ്ഞുപോയി...
അഴിച്ചിട്ട പാമ്പിൻതോൽ പോലെ വിശ്വാസങ്ങളിൽ പൊതിഞ്ഞ കലാ പാരമ്പര്യം അടുത്ത തലമുറകൾക്കായി ഈ കളങ്ങളിൽ പാതി മാഞ്ഞു കിടന്നു.

നന്ദി

Saturday, October 2, 2010

S.Y.S. മാതൃക

സുഹൃത്തുക്കളെ,

ഈ ബ്ലോഗിൽ പൊൻ കതിരു തേടി എന്നൊരു ഫോട്ടോ ഫീച്ചർ മാസങ്ങൾക്കു മുൻപു പോസ്റ്റിയിരുന്നു. മൂന്നോ നാലോ മാസങ്ങൾ തുടർച്ചയായി അലഞ്ഞിട്ടാണ് അതിനു വേണ്ട ചിത്രങ്ങൾ പകർത്തിയത്. ആ ഫീച്ചറിലെ ചിത്രങ്ങൾക്കായി ഒട്ടും പരിചയം ഇല്ലാതിരുന്ന, ദൂരസ്ഥലങ്ങളിലുള്ള എത്രയോ പാടങ്ങളിലേയ്ക്ക് യാത്ര ചെയ്തിരിക്കുന്നു. എത്രയോ അന്വേഷണങ്ങൾ, ഉന്നം തെറ്റിയ യാത്രകൾ, കത്തിച്ചു തീർത്ത പെട്രോളുകൾ, എടുത്തു തീർത്ത അവധികൾ, ഇതൊന്നും പ്രതിഫലത്തിനു വേണ്ടിയല്ല, അത് കണ്ട് “എന്റെ മക്കൾ ആദ്യമായി നെൽകൃഷി കണ്ടത് നിന്റെ ബ്ലോഗിലൂടെയാണ് ” എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം, പാടത്തെ വരമ്പിൽ വഴുതിവീണുണ്ടായ ഉളുക്കും, ക്യാമറയിൽ ചെളി കയറിയുണ്ടായ നഷ്ടവും എല്ലാം അപ്പോൾ മറക്കുന്നു. അതെല്ലാം പോസ്റ്റുമ്പോൾ കാഴ്ചക്കാർക്ക് ഒരു ചെറിയ ശല്യവും ഉണ്ടാകരുതെന്നു കരുതിയാണ് ചിത്രത്തിനു മുകളിലൂടെ വാട്ടർമാർക്ക് ഇടാതിരുന്നത്, പക്ഷെ ചില പിതൃശൂന്യർക്ക് ഇതൊന്നും അറിയേണ്ട ആവശ്യമില്ലെന്നു തോന്നുന്നു. കുറച്ചു മാസങ്ങൾക്കു മുമ്പ് തൃശൂർ ടൌണിൽ വെച്ച് ഒരു പോസ്റ്റർ കണ്ടു. എസ്. വൈ.എസ് എന്ന ഒരു സമുദായ യുവജന സംഘടനയുടെ സംസ്ഥാനതല പരിപാടിയുടെ ഒരു പ്രചരണ പോസ്റ്റർ.




മേൽ പറഞ്ഞ ഫോട്ടോ ഫീച്ചറിലെ ആറാം ലക്കത്തിൽ മൂന്നാമതായി ഉൾകൊള്ളിച്ചിരുന്ന, കയ്യിലെ കാശുപയോഗിച്ച് സ്വന്തമാക്കിയ ഉപകരണം കൊണ്ട്, മേൽ വിവരിച്ച പ്രകാരം ബുദ്ധിമുട്ടി പകർത്തിയ ഒരു ചിത്രം ടി സംഘടനക്കാർ ഒരുളുപ്പുമില്ലാതെ പകർത്തി വെച്ചിരിക്കുന്നു. ചിത്രങ്ങളുടെ രണ്ടു വശത്ത് കറുത്ത ഒരു ബോർഡറിട്ട് അടിയിൽ © Faisal Moh'd എന്ന് എഴുതിയിരുന്നു....

മിടുക്കന്മാർ ആ ബോർഡർ അങ്ങനെ നിലനിർത്തി എന്റെ പേര് മായ്ച്ച് അതിനു മുകളിൽ അവരുടെ സംസ്ഥാന കമ്മറ്റിയുടെ പേര് പതിച്ചിരിക്കുന്നു. ഇതിനെയൊക്കെ എന്തു പേരിട്ട് വിളിക്കണം ?. ഇത് അവരറിയാതെ സംഭവിച്ചതാകുമോ ? അതിന്റെ വിദൂര സാധ്യത പരിഗണിച്ച് അവർക്ക് കത്തയച്ചു, ബോധ്യമായി, വിചാരിച്ചതിലും മോശക്കാരാണവർ, ഒരാളിൽ നിന്ന് അടുത്തയാളിലേക്ക്, അയാളിൽ നിന്നും അടുത്തയാളിലേക്ക് നേരിൽ സംസാരിക്കാനായി സ്ഥലവും സമയവും അറിയിച്ച് കാത്തു നിർത്തുക, മൂന്നു മാ‍സത്തോളം വലിപ്പിച്ചു, പരമാവധി ഉഡായിപ്പ്, ഒരു ചൊല്ലില്ലേ ആസനത്തിൽ ആലുമുളച്ചാൽ അതും തണലാക്കുമെന്ന് ഏതാണ്ട് ആ ലൈൻ, ഇതേ ബ്ലോഗിൽ നിന്നുള്ള മറ്റു മോഷണങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്ഥമാക്കുന്നത് മൂല്യങ്ങളുടെ മൊത്ത വിതരണക്കാരാണ് ഇങ്ങനെ പെരുമാറുന്നത് എന്നുള്ളതാണ്. അതിവിടെ നിന്നെടുത്തതായതു കൊണ്ടും അതിനേക്കാൾ നല്ല പടങ്ങൾ ഇനിയുമിവിടെയുണ്ട് എന്നുള്ളതു കൊണ്ടും എന്റെ പ്രതിഷേധം ഇവിടെ പോസ്റ്റുന്നു. ആലിന്റെ തണലിൽ നിൽക്കുന്ന പിതൃശൂന്യർക്ക് നാണമുണ്ടാകും എന്നു പ്രതീക്ഷിച്ചിട്ടല്ല, എന്റെ ഒരു സമാധാനത്തിന്...!

സസ്നേഹം ,

ഫൈസൽ മുഹമ്മദ്.

faizalmbi@gmail.com


Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP