Monday, February 22, 2010

ഒറ്റാല്‍ @ കോള്‍


കോളുകളില്‍, നെല്‍കൃഷിയ്ക്ക് വെള്ളമെത്തിക്കാനായുള്ള തോടുകളിലെ മത്സ്യങ്ങളെ കുരുക്കുവാനുപയോഗിക്കുന്ന ഒരു പരമ്പരാഗത സൂത്രമാണ് ഒറ്റാല്‍ (ചിലര്‍ ഒറ്റ്ല് എന്നും വിളിക്കുന്നു).
ഒറ്റാല്‍ തേടിയുള്ള യാത്ര അന്തിക്കാട്ടെ അയ്യപ്പന്‍ കോള്‍പടവിലെ ഹരിദാസേട്ടന്റെ മുന്നിലാണവസാനിച്ചത്. ഇനി ഇതുപയോഗിച്ചുള്ള മീന്‍ പിടുത്തത്തിലേയ്ക്ക്.....

ഇരയെത്തേടിയുള്ള യാത്ര


സാധ്യതകള്‍ കണ്ടെത്തി ഒറ്റാല്‍ കുത്തിവെയ്ക്കുന്നു

ശേഷം മീനുകള്‍ കയറുന്ന തരത്തില്‍ ഒരു വശം അല്‍പ്പം ഉയര്‍ത്തി വെയ്ക്കുന്നു

മുളവടിയെറിഞ്ഞും വീശിയടിച്ചും മീനുകളെ ഞെട്ടിക്കുന്നു

ശേഷം ഒറ്റപ്പെട്ടവരെ ഒറ്റാലിലേയ്ക്ക് പായിക്കുന്നു

ഒറ്റാലില്‍ കയറിയെന്നുറപ്പായാല്‍ ഉയര്‍ത്തിയിരുന്ന വശം താഴ്തി മീനിനെ കുടുക്കുന്നു

കിട്ടീടാ ഷിജിത്തേ.., “മീ‍ന്‍ അറസ്റ്റില്‍.!”

ആശാന്‍ ഹരിദാസേട്ടനും ശിഷ്യന്‍ ഷിജിത്തും.
ഈ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നു.
ഒരു പെട്ടിയോട്ടോയും തടവല, കോരി വല, തുടങ്ങി ഒരഞ്ചാറു തരം വലകളും ഇവര്‍ക്കു സ്വന്തമായുണ്ട്, വരാല്‍, മുയ്യ്, കരിമീന്.. തുടങ്ങി ഒട്ടനവധി പുഴമീനുകളും അവര്‍ക്ക് ഒട്ടനവധി ആവശ്യക്കാരുമുണ്ട്, ഇതുങ്ങളെ വിറ്റ് ഒരു ദിവസം 500 മുതല്‍ 1000 രൂപ വരെ കിട്ടുമെന്ന് ഹരിദാസേട്ടന്‍ പറഞ്ഞു, (കാര്യങ്ങള്‍ അത്ര മോശമല്ല..!)

ഇതു കുരുത്തി, നല്ല ഒഴുക്കുള്ള സ്ഥലങ്ങളില്‍ വെച്ച് അടുത്ത ദിവസം നോക്കിയാല്‍ ഒഴുക്കില്‍ വരുന്ന പുഴ മീനുകള്‍ ഇതില്‍ കുടുങ്ങിയിട്ടുള്ളതായി കാണാം, ഒരിക്കല്‍ മീന്‍ കയറിയാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തിലുള്ള ഒരു സൂത്രമാണു സംഭവം, ഒഴുക്കില്ലാത്ത കാലങ്ങളില്‍ ഇതു പോലെ മരത്തിന്റെ മുകളിലോ, വിറകുപുരയിലോ ആയിരിക്കും ഇതിനുള്ള സ്ഥാനം.!

നന്ദി.
(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f/2.8, സ്ഥലം: അയ്യപ്പന്‍ കോള്‍പാടം, അന്തിക്കാട് / തൃശൂര്‍)

Friday, February 19, 2010

ഒരു ഫോട്ടോഗ്രാഫറുടെ ക്രൂരകൃത്യം


50 m.m. ലെന്‍സുമായി ഒരു ബറ്റാലിയന്‍ കൊക്കുകളെ വേട്ടയാടാനിറങ്ങിയ ഒരു ഫോട്ടോഗ്രാഫറുടെ ക്രൂരകൃത്യം.

(എന്നെങ്കിലുമൊരിക്കല്‍ ഞാനും സ്വന്തമാക്കും ഒരു ടെലി ലെന്‍സ് !)

Monday, February 15, 2010

പൊന്‍ കതിര് തേടി - 4

പൊന്‍ കതിരു തേടിയുള്ള യാത്ര തുടരുന്നു....

...വാനോളം ഉയര്‍ന്ന പ്രതീക്ഷകളുമായി.


ഞാറു നടീല്‍ ഒരു വശത്തു തുടരുന്നു....

15 ദിവസമാകുമ്പോഴേക്കും വെള്ളം കണ്ടത്തിലേയ്ക്കു പൊട്ടിച്ചു വിടണം,

പുഴയില്‍ നിന്നു വരുന്ന വെള്ളം ബണ്ടുകള്‍ കെട്ടി നിര്‍ത്തി ചാലുകളാക്കി ഓരോ കണ്ടത്തിലേയ്ക്കും തിരിക്കണം,

ഉപ്പു വെള്ളം കലരാതിരിക്കാനായി പ്രത്യേകം തടയണകള്‍ കെട്ടിയിട്ടുണ്ട്, വെള്ളത്തിന്റെ നിറവ്യത്യാസം ശ്രദ്ധിച്ചോ !

അങ്ങനെ ഇവനൊന്നു വെല്യ ആളാവണം !

വേരുറച്ചാല്‍ പുല്ലിനുള്ള മരുന്നടിച്ചു തുടങ്ങാം, ഇത്തവണ ഇറങ്ങിയ നോമിനി ഗോള്‍ഡ് തകര്‍പ്പന്‍ സംഭവമാണെന്നാ എല്ലാരും പറയുന്നത് !
ഇടതു കയ്യിലെ ലിവര്‍ ഉയര്‍ത്തി താഴ്ത്തുന്നതനുസരിച്ച് ടാങ്കിലെ മരുന്നു സ്പ്രേയറു വഴി കണ്ടത്തിലടിക്കാം.

വിനോദിന്റെ മരുന്നടി തുടരുന്നു...

വയലിലെ ഈ ക്യാമറാകളി തങ്ങളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റമാണെന്നാരോപിച്ച് ചിലര്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് ...!
...ഇവരുടെ വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്നു പ്രബുദ്ധരായ ബ്ലോഗര്‍മാരോട് പാച്ചു & ടീംസ് അഭ്യര്‍ത്ഥിക്കുന്നു ;)
നന്ദി,
തുടരും....
(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സ്ഥലം: മണലൂര്‍താഴം പാടശേഖരം/ കാഞ്ഞാണി & വാഴാനി പാടശേഖരം/ ചിറക്കല്‍, തൃശൂര്‍)

Wednesday, February 10, 2010

വഞ്ചിപ്പണി

മോട്ടോര്‍ വാഹനങ്ങളുടെ സര്‍വ്വീസ് സെന്ററുകള്‍ നമ്മള്‍ നാടൊട്ടുക്ക് കാണാറുണ്ട്, അതില്‍ നിന്നും വ്യത്യസ്തമായ ഒരു സര്‍വ്വീസ് സെന്റര്‍ ഞങ്ങളുടെ അയല്‍പ്പക്കത്തുണ്ട്...

വഞ്ചികളുടെ സര്‍വ്വീസ് സെന്റര്‍ !


തൃശൂരിലെ കാഞ്ഞാണിക്കടുത്ത്, 3000 വര്‍ഷത്തിലധികം ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ പാരമ്പര്യമുള്ള ഏനാമാവിലാണ് ഈ സംഭവം.

“പണ്ടൊന്നും ഈ സമയത്ത് ഇവിടെ ഇരിക്കാന്‍ കൂടി ഇടമുണ്ടായിരുന്നില്ല”, ഒരു ഷെഡിന്റെ ഉടമസ്ഥന്‍ ഗംഗാധരേട്ടന്‍ നല്ലകാലം ഓര്‍ക്കുന്നു. ഇപ്പോള്‍ മൂന്നു ഷെഡിലും കൂടി ആകെ രണ്ടു പേര്‍ മാത്രം.

നൂറോളം വഞ്ചികളുടെ പണി ഇപ്പോഴുമുണ്ടത്രേ !

മക്കിനെ ഓയിലൊഴിച്ചുരുക്കി പഞ്ഞിയിട്ടരച്ച് കുമ്മായമിട്ട് തല്ലിക്കിട്ടുന്ന കീലാണ് പ്രധാന പണിക്കൂട്ട്.

ദൂരെ കടവുകളില്‍ നിന്നും ഈ പണിക്കായി ഇങ്ങോട്ട് വഞ്ചികള്‍ എത്തിക്കാറുണ്ട്.

മുന്‍പ് വഞ്ചികളുടെ നിര്‍മാണവും ഇവിടെ ഉണ്ടായിരുന്നെങ്കിലും നഷ്ടക്കാലം വന്നതോടെ സര്‍വ്വീസിങ്ങ് മാത്രമായി ചുരുങ്ങി.

പണ്ട് ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും പാടത്തെ പണിക്കാരുമായി വഞ്ചികള്‍ വന്നിരുന്ന കാലമോര്‍ക്കുന്നു - മണിച്ചേട്ടന്‍,
പാടത്തേയും വഞ്ചിയിലേയും പണികഴിഞ്ഞ് ആള്‍ക്കാര്‍ മടങ്ങുമ്പോള്‍ അവിടങ്ങളിലെ അങ്ങാടികളില്‍ വില്‍ക്കാനുള്ള നെല്ലും വഞ്ചിയിലുണ്ടാകുമായിരുമായിരുന്നു.

കശുവണ്ടി നെയ് കൊണ്ടു പോളിഷ് ചെയ്ത് സര്‍വ്വീസ് കഴിഞ്ഞ് നീറ്റിലിറക്കാറായ വഞ്ചി.

ഗ്രീക്കുകാര്‍ പേരിട്ടു വിളിച്ച ഈ കടവില്‍ ചരിത്രത്തോടൊപ്പം ചില വഞ്ചികളും നിത്യ ശാന്തിയില്‍ നിദ്ര കൊള്ളുന്നു.
നന്ദി.

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സ്ഥലം: ഏനാമാവ് ബണ്ട് / തൃശൂര്‍)

Saturday, February 6, 2010

പൊന്‍ കതിര് തേടി - 3

പൊന്‍ കതിര് തേടിയുള്ള യാത്ര തുടരുന്നു.

ഞാറു നടീല്‍ തുടരുന്നു....
യന്ത്രത്തിന്റെ വാടക ഒരു ഏക്കറിന് 400 രൂപ എന്ന നിരക്കിലാണ്,

വെള്ളം അധികമുള്ള കണ്ടത്തില്‍ യന്ത്രം അത്ര ഫലപ്രദമല്ല എന്നു മുന്‍പ് സൂചിപ്പിച്ചല്ലോ, അവിടേയ്ക്കായി ഞാറുകള്‍ തയ്യാറാക്കുന്നു.

സ്വാഭാവികമായും യന്ത്രത്തില്‍ വയ്ക്കേണ്ടുന്ന അളവിലല്ല അതിലും വലിപ്പത്തിലുള്ള ഞാറുകളാണ് തയ്യാറാക്കുന്നത്.

അതോരോ കെട്ടുകളാക്കി നടീല്‍ ഡിപ്പാര്‍ട്ട്മെന്റിനു കൈമാറുന്നു.


അവരതു കണ്ടത്തില്‍ നടുന്നു.


അങ്ങനെ നമ്മുടെ ഞാറു നടീല്‍ ഉഷാറായി മുന്നോട്ടു പോകുന്നു.

ഏതാണ്ട് അഞ്ചു ദിവസത്തിനു ശേഷം, ഞാറൊന്നു പിടിച്ചു കഴിഞ്ഞാല്‍ വളമിട്ടു തുടങ്ങാം.
എന്നാ ശരി, അഞ്ചു ദിവസത്തിനു ശേഷം കാണാം !!

നന്ദി,
തുടരും....


ഓഫ് ബീറ്റ് :-
പാടത്തിലെ നടത്തത്തിനിടയില്‍ പതിഞ്ഞ ചില ഓഫ് ബീറ്റ് കാഴ്ചകള്‍:-

ശൈശവം

സുവര്‍ണ്ണ തെളിനീര്


പൊന്‍ കതിരു തേടി...ഞാനും

കേശവേട്ടനെത്ര ഞാറു കണ്ടതാ !


കേര വൃക്ഷത്തിന്റെ തണലില്‍ ഒരു ഉച്ച മയക്കം.

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, മണലൂര്‍താഴം പാടശേഖരം, കാഞ്ഞാണി / തൃശൂര്‍ )

Wednesday, February 3, 2010

പനങ്കള്ള് @ അന്തി


അന്തിക്കള്ളെന്നാല്‍ രാത്രിയെപ്പോഴോ ചെത്തിയിറക്കുന്ന കള്ളാണെന്നായിരുന്നു ഈയുള്ളവന്റെ ധാരണ, കഴിഞ്ഞ ദിവസം പാലക്കാടു ജില്ലയിലെ കൊല്ലങ്കോട്ടു വെച്ച് ആ ധാരണ മാറി,

ഇതു കുമാരേട്ടന്‍, തൊഴില്‍ കള്ള് ചെത്തല്‍, പിന്നില്‍ കാണുന്ന പനകളാണ് ഇദ്ദേഹത്തിന്റെ ജോലി സ്ഥലം,

സമയം വൈകീട്ട് ആറുമണി,
അന്തിക്കള്ളു ചെത്താനായി കുമാരേട്ടന്‍ പനയില്‍ കയറുന്നു,


പനയ്ക്കു മുകളില്‍,
(50 എം.എം. ലെന്‍സുമായുള്ള ഒരു അഭ്യാസമാണ്, വ്യക്തതക്കുറവുണ്ടാവും, സദയം ക്ഷമിക്കുക)

ചെത്തു കഴിഞ്ഞിറക്കം,

കുടത്തിലേയ്ക്കൊരു പകര്‍ത്തല്‍,

ഇതിലെ മധുരം തേടി ഈച്ചകളെത്തുമത്രേ,

നീളത്തില്‍ കുലയുള്ള പനയെ ആണ്‍ പനയെന്നും നൊങ്കുള്ള കുലയുള്ളതിനെ പെണ്‍ പനയെന്നും വിളിക്കുന്നു, കുറഞ്ഞത് മൂന്നുമാസത്തോളം പനകളില്‍ നിന്ന് കള്ളുകിട്ടും, രാവിലേയും അന്തിക്കും കള്ളെടുക്കും, അന്തിയാകുമ്പോള്‍ മധുരമുണ്ടാകും, മാര്‍ക്കറ്റില്‍ ലിറ്ററിന് 30 രൂപയോളം വിലയുണ്ട്, അതില്‍ ഷാപ്പിന്റെ ലാഭവും ബോണസ്സും ക്ഷേമനിധിയും പിടിച്ച് ബാക്കിയുള്ളത് കിട്ടും, അതില്‍ നിന്നു വേണം എം.എസ്.സിയ്ക്കും പത്താം ക്ലാസ്സിലും പോകുന്ന മക്കളെ പഠിപ്പിക്കാന്‍,

എല്ലാ പരമ്പരാഗത തൊഴിലാളികളുടേയും ആ വാചകം ഇവിടേയും കേട്ടു,
“ എന്തായാലും മക്കളെ ഈ പണിയ്ക്ക് ഇറക്കില്ല, ഞാനോ ഇങ്ങനെയായി ”

ശേഷം പാടത്തിനപ്പുറമുള്ള ഷാപ്പിലേയ്ക്ക്.

ആരോഗ്യപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം.


(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സ്ഥലം: കൊല്ലങ്കോട് / പാലക്കാട്)

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP